Monday 21 September 2009

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-03

നന്ദിത മരിക്കുന്നതിന്, രണ്ടാഴ്ചമുന്‍പ് അവള്‍ ബോംബയില്‍ അജിത്തിന്റെ അടുത്തേക്കുപോയി. അപ്പോള്‍ അജിത്തിന് ഇഷ്ടമുള്ള സിഗരറ്റും, ദിനേശ് ബീഡിയും, സീസണല്ലാത്തതിനാല്‍ ലഭ്യമല്ലാതിരുന്നിട്ടും, കൂട്ടുകാരിയും ഓര്‍ഫനേജ് കോളജിലെ മലയാളം അധ്യാപികയുമായ ശ്രീലതയെയും കൂട്ടി നാടുനീളെ അലഞ്ഞ് മുത്താരം പൊടിയും ഒക്കെ അവള്‍ കൂടെ കരുതിയിരുന്നു. ബോംബയിലെ ദിവസങ്ങള്‍ ഒരുപാട് സന്തോഷത്തോടയായിരുന്നു അവള്‍ ചിലവിട്ടതന്ന് അജിത്ത് ഓര്‍ക്കുന്നു. ബോംബയില്‍ നിന്നും തിരികെ മടങ്ങും മുന്‍പ് നഗരം ചുറ്റാനിറങ്ങിയ ഒരു വൈകുന്നേരം ദാദറിലെ മുന്തിയ ഒരു ടെക്‌സ്റ്റയില്‍ ഷോപ്പില്‍ നിന്നും അവള്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ അജിത്ത് വാങ്ങികൊടുത്തു. അന്ന് വാങ്ങിയ ഒരു ചുരിദാറിന് ഇണങ്ങുന്ന ഷാള്‍ പത്തുകിലോമീറ്ററുകള്‍ ദൂരയുള്ള മറ്റൊരു ഷോപ്പിങ് മാളില്‍ പോയാണ് അവര്‍ വാങ്ങിയത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളോട് അത്ര കമ്പമില്ലായിരുന്നങ്കിലും, ദിവസവും രണ്ടുതവണയങ്കിലും ലാക്ടോ കലാമിന്‍ ഉപയോഗിക്കുമായിരുന്ന നന്ദിതക്ക് പലതരത്തിലും സുഗന്ധത്തിലുമുള്ളവ അജിത്ത് വാങ്ങി നല്‍കി. മധുവിധുപോലെ സുന്ദര സുരഭിലമായ രണ്ടാഴ്ചത്തെ ആ അവധിക്കാലത്തിനുശേഷം, ദാദര്‍ സ്റ്റേഷനില്‍ നിന്നും മുത്തം നല്‍കി നന്ദിത തിരികെപ്പോരുമ്പോള്‍, ഇനി അവളുടെ ചേതനയറ്റ ശരീരമാകും കാണേണ്ടിവരിക എന്ന് അജിത്ത് വിചാരിച്ചിരുന്നേയില്ല.

പൊതുവേ പ്രണയ രോഗികളില്‍ സാധാരണമന്ന് പറയപ്പെടുന്ന ആമവാതം അവസാനനാളുകളില്‍ നന്ദിതയെ കലശലായ് അലട്ടിയിരുന്നു. നന്ദിത മരിക്കുന്ന ദിവസം അമ്മയോട് അവള്‍ പറഞ്ഞിരുന്നു രാത്രിവൈകി എനിക്ക് ഒരുഫോണ്‍ കോള്‍ വരും അത് ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമെന്ന്. അന്നു രാത്രി വൈകിവന്ന ഫോണ്‍കോള്‍ ആരുടേതായിരുന്നു?. അത് അജിത്തിന്റെതോ, സുഹ്യത്തുക്കളുടേതോ ആയിരുന്നില്ല. പിന്നെ ആ ഫോണ്‍കോള്‍ ആരുടേതായിരുന്നു? ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ. എം.ഫില്‍ ചെയ്യുന്നതിന്റെ ഭാഗമന്നുപറഞ്ഞ് നന്ദിത ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോകാറുണ്ടായിരുന്നു എന്ന് അജിത്ത് പറയുന്നു. എന്തായിരുന്നു ആ യാത്രകളുടെ ഉദ്ദേശ്യം?. അതുമായ് അവസാനത്തെ ഫോണ്‍കോളിനു ബന്ധമുണ്ടോ? അന്ന് രാത്രി നന്ദിത കാത്തിരുന്നത് അജിത്തിന്റെ ഫോണ്‍കോള്‍ ആയിരുന്നില്ല. പിന്നെ അത് ആരുടേതായിരുന്നു?. എന്തുകൊണ്ടാണ് വൈകിവന്ന ആ ഫോണ്‍കോള്‍ അവള്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമന്ന് നിര്‍ബന്ധം പിടിച്ചതും, ഉറക്കമൊഴിഞ്ഞ് കാത്തിരുന്നതും? ആ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്തശേഷം നന്ദിത അപരിചിതമായ ഒരു മാനസിക സഘര്‍ഷത്തിലായിരുന്നു. കൂട്ടിലിട്ട വെരുകിനെപോലെ ബാല്‍‌കണിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്ന അവള്‍ പോയികിടന്നുറങ്ങിക്കോളും എന്നു കരുതിയ അമ്മ പിന്നീട് എപ്പോഴോ ഇറങ്ങിവന്നപ്പോള്‍, അന്ന് ബോംബയില്‍ നിന്നും അജിത്ത് വാങ്ങിനല്‍‌കിയ ഷോളില്‍ ബാല്‍‌കണിയില്‍ നിന്നും തൂങ്ങി നില്‌ക്കുന്നു. പെട്ടന്നു തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചങ്കിലും പകുതി വഴിയില്‍ മരിച്ചു.

അജിത്തിനെ കണ്ടതിനു ശേഷം ഒരിക്കലും നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്നു വേണം ധരിക്കാന്‍. എന്നാല്‍ ചിരാലില്‍ ചിലവഴിച്ച അവധിക്കാലത്തിനു ശേഷം കോഴിക്കോട് ഫറൂക്കില്‍ അധ്യാപികയായ നന്ദിത, ദിവസവും അജിത്തിന് പ്രണയ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഫോണും, മൊബൈലും ഒന്നും സാധാരണമല്ലാതിരുന്നതിനാല്‍ കത്തുകള്‍ മാത്രമായിരുന്നു ഏക ആശ്രയം. വടിവൊത്ത അക്ഷരത്തില്‍, പേജുകളോളം നീളമുള്ളവയായിരുന്നു ആ കത്തുകള്‍. എങ്ങനെ ഇത്രത്തോളം നീണ്ട പ്രണയ ലേഖനങ്ങള്‍ തുടര്‍ച്ചയായ് എഴുതാന്‍ കഴിയുന്നുവന്ന് അജിത്ത് അല്‍ഭുതപ്പെട്ടിരുന്നു. ആ കത്തുകളില്‍ പലതും ഇന്നും അജിത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു. നന്ദിതയുടെ മരണത്തിനു മുന്‍പ് അവള്‍ കവിത എഴുതിയിരുന്നുവന്ന് അജിത്ത് പോലും അറിഞ്ഞിരുന്നില്ല. വീട്ടിലുള്ള ദിവസങ്ങളില്‍ പലപ്പോഴും പേനയും ബുക്കുമായ് വിദൂരതയിലേക്ക് നോക്കി ഇരിക്കാറുണ്ടായിരുന്നത് അജിത്ത് ഓര്‍ക്കുന്നു. എന്നാല്‍ ഒരിക്കലും ഒന്നും എഴുതി കണ്ടില്ല. ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ലാത്ത അജിത്ത് അതിലൊന്നും ശ്രദ്ധിച്ചുമില്ല. പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ നന്ദിതയുടെ കവിതകള്‍, അവളുടെ മുഖചിത്രതോടുകൂടി പല പുസ്തകശാലകളിലെയും ചില്ലലമാരയില്‍ ഇരിക്കുന്നത് കണ്ടിട്ടും ഒരിക്കല്‍ പോലും അതൊന്ന് മറിച്ചു നോക്കാന്‍ അജിത്ത് ഇഷ്ടപ്പെട്ടില്ല എന്നതില്‍നിന്നും കവിതകളോടുള്ള അജിത്തിന്റെ ബന്ധം മനസ്സിലാക്കാം. എന്തുകൊണ്ട് ഒരു കോപ്പി വാങ്ങിയില്ല, വെറുതേ ഒന്നു മറിച്ചു നോക്കുക കൂടി ചെയ്തില്ല എന്ന ചോദ്യത്തിന് അത് കാണാനുള്ള ശക്തിയില്ല, എനിക്ക് നഷ്ടമാകേണ്ടത് എന്നേ നഷ്ടമായി എന്ന് പറഞ്ഞുകൊണ്ട് കണ്ണില്‍ ഊറികൂടിയ നനവിനെ മറച്ചുകൊണ്ട് മുഖം തിരിച്ച് വിദൂരതയിലേക്ക് കണ്ണു നട്ടു. മുട്ടില്‍ ഓര്‍ഫനേജ് കോളജില്‍ ലീവ് വേക്കന്‍സിയില്‍ പകരക്കാരിയായ് ജോലി ചെയ്തിരുന്ന നന്ദിതക്ക് ശമ്പളം ക്യത്യമായ് കിട്ടിയിരുന്നില്ല. മരിക്കുമ്പോള്‍ നല്ലൊരു തുക കോളജില്‍ നിന്നും ശമ്പളയിനത്തില്‍ നന്ദിതക്ക് കിട്ടാനുണ്ടായിരുന്നു. അത് കൈപ്പറ്റുവാന്‍ അജിത്തിന്റെ പേരില്‍ അധികാരപത്രം എഴുതി നല്‍കിയിരുന്നു നന്ദിത. എന്നാല്‍ അജിത്ത് അതിലെ ഒരു ചില്ലി കാശുപോലും കൈപ്പറ്റാതെ, ആ തുകയ്ക്ക് നന്ദിതയുടെ പേരില്‍, കോളജില്‍ എന്‍ഡോവമെന്റ് ഏര്‍പ്പെടുത്താന്‍ മുന്‍‌കൈ എടുത്തതിന്റെ കാരണം എന്നും നന്ദിതയുടെ പേര് മായാതെ ഇവിടെ ഉണ്ടാകണം എന്ന ആഗ്രഹമായിരുന്നുവത്രേ.

7 comments:

  1. മധുവിധുപോലെ സുന്ദര സുരഭിലമായ രണ്ടാഴ്ചത്തെ ആ അവധിക്കാലത്തിനുശേഷം, ദാദര്‍ സ്റ്റേഷനില്‍ നിന്നും മുത്തം നല്‍കി നന്ദിത തിരികെപ്പോരുമ്പോള്‍, ഇനി അവളുടെ ചേതനയറ്റ ശരീരമാകും കാണേണ്ടിവരിക എന്ന് അജിത്ത് വിചാരിച്ചിരുന്നേയില്ല.

    ReplyDelete
  2. പ്രശാന്ത്‌, നന്നായിരിക്കുന്നു..ഒരു സംശയം..എന്തുകൊണ്ട്‌ നന്ദിതയെപ്പറ്റി?...

    ReplyDelete
  3. ഷൈന്‍ ചോദിച്ച സംശയം എന്താണന്ന് മനസ്സിലായില്ല. വ്യക്തമാക്കിയാല്‍ നന്നയിരുന്നു.

    ReplyDelete
  4. ലേബല്‍ ആര്‍ട്ടിക്കിള്‍ ഇപ്പൊള്‍ ശ്രദ്ധയില്‍ പെട്ടു.
    തിരക്കഥ സിനിമയിലെ വിവരണം പോലെ നന്നായിരിക്കുന്നു.
    കള്ളു കുടിച്ച് കൊണ്ടിരിക്കുന്നതിനിടെ കണ്ട് ഇഷ്ട പെട്ടതിന്റെ
    ഭയപ്പാട് അല്‍പമകന്നു.
    നമ്മുടെ ചെറുപ്പക്കാര്‍ പെണ്‍ കുട്ടികളെ കാണിച്ച് കള്ള്‍
    കുടി തുടങ്ങുമൊ എന്ന്‍ ഭയപ്പെട്ടു.

    ReplyDelete
  5. മനോഹരം.. നല്ല വായനാസുഖം.

    ReplyDelete
  6. കേരളത്തിലെ ഒരുപാട് പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ഒരു ദുരന്തമാണിത്. സ്നേഹിച്ചു, കാമിച്ചു കൊതി തീരും മുന്‍പേ പറന്നകലുന്ന പങ്കാളി. 'ഞാന്‍ ഗന്ധര്‍വന്‍' എന്ന സിനിമ ഇവരുടെ കഥയാണ് ഒരു മിത്ത് പോലെ പറയുന്നത്. ചില പെണ്‍കുട്ടികള്‍ ഈ വിരഹം മറികടക്കാന്‍ അപഥസഞ്ചാരം ചെയ്തുപോയാല്‍ അവരെ കുറ്റം പറയാനൊക്കുമോ? മനസിന്‌ കട്ടി കുറഞ്ഞവര്‍ സ്വയംഹത്യപോലെ ജീവിതത്തോടു എന്നെന്നേക്കുമായി വിടപറയുന്നു.

    ReplyDelete
  7. ഷൈമയുടെയും നന്ദിതയുടെയും വിവാഹജീവിതത്തില്‍ ചില സാദൃശ്യങ്ങള്‍ കാണാം. രണ്ടു പേരും കവിത, പ്രണയം എന്നിങ്ങനെയുള്ള കല്പനീക ലോകത്താണ് ജീവിച്ചിരുന്നത്. എന്നാല്‍ വിവാഹം ഇവരുടെ സ്വപ്നങ്ങളെ തകര്‍ക്കുകയായിരുന്നു. ഇരുവരും കല്യാണം കഴിച്ചത് പ്രവാസികളെ ആയിരുന്നു. വിരഹ ജീവിതം ഒരിക്കലും സങ്കല്പിക്കാന്‍ പോലും കഴിയുന്ന പെണ്‍കുട്ടികള്‍ ആയിരുന്നില്ല രണ്ടു പേരും. തങ്ങളെ സ്നേഹിക്കുന്ന, പ്രണയിക്കുന്ന, താലോലിക്കുന്ന ഒരു പങ്കാളിയെ സ്വപ്നം കണ്ടവര്‍ക്ക് കിട്ടിയത് വിരഹ ജീവിതം ആയിരുന്നു

    കേരളത്തിലെ ഒരുപാട് പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ഒരു ദുരന്തമാണിത്. സ്നേഹിച്ചു, കാമിച്ചു കൊതി തീരും മുന്‍പേ പറന്നകലുന്ന പങ്കാളി. 'ഞാന്‍ ഗന്ധര്‍വന്‍' എന്ന സിനിമ ഇവരുടെ കഥയാണ് ഒരു മിത്ത് പോലെ പറയുന്നത്. ചില പെണ്‍കുട്ടികള്‍ ഈ വിരഹം മറികടക്കാന്‍ അപഥസഞ്ചാരം ചെയ്തുപോയാല്‍ അവരെ കുറ്റം പറയാനൊക്കുമോ? മനസിന്‌ കട്ടി കുറഞ്ഞവര്‍ സ്വയംഹത്യപോലെ ജീവിതത്തോടു എന്നെന്നേക്കുമായി വിടപറയുന്നു.

    ReplyDelete