Thursday 11 August 2011

നന്ദിത-മരണത്തിന്റെ ഈറൻ വയലറ്റ് പൂക്കൾ തേടിപോയ പ്രണയിനി

പ്രണയവും വിരഹവും, ശക്തമായ കാവ്യഭാഷയുടെ പട്ടുനൂലിനാൽ ബന്ധിച്ച് സ്വന്തം ഡയറിതാളുകളിൽ കുത്തികുറിച്ചുവച്ച് പ്രണയത്തിനു വേണ്ടി മരണത്തിന്റെ ഈറൻ വൈലറ്റ് പൂക്കൾ തേടിപോയ നന്ദിത. ഉള്ളിൽ ആളികത്തുന്ന പ്രതികാരവും നഷ്ടപ്പെടുത്താൻ കഴിയാത്ത ഭ്രാന്തമായ പ്രണയവും ഒടുവിൽ കൊണ്ടെത്തിച്ചത് ഗൂഡമായ അഖാഡകളിൽ നിന്ന് ഇറങ്ങിവരുന്ന തണുത്തുറഞ്ഞ മഞ്ഞുമാസങ്ങളുടേയും വർഷങ്ങളുടേയും കണക്കെടുക്കാ മരണത്തിന്റെ മാസ്മരികമായ അനന്തതയിലേക്ക്. പ്രണയം വിരഹം വിഷാദം പ്രതികാരം-ഈ നാലുവികാരങ്ങളുടെ പ്രക്ഷുബ്ദമായ ഇരുണ്ട നിലവറകൾക്കുള്ളിലേക്ക് മാത്രമായ് നന്ദിത എന്നാണ് ചുഴറ്റി എറിയപ്പെട്ടത്? ചികഞ്ഞു നോക്കുമ്പോൾ നന്ദിതയുടെ കഥതുടങ്ങുന്നത് കലാലയ ജീവിതത്തോടുകൂടിയാണ്‌. കേരളത്തിലെ മറ്റേതു ശരാശരി പെൺകുട്ടികളേയുമ്പോലെ സാധാരണമായിരുന്നു നന്ദിതയുടെ ബാല്യവും കൗമാരവും. പ്രീഡിഗ്രി (പ്ളസ്-ടു)കാലയളവിൽ നിറമുള്ള കലാലയ ജീവിതം ആസ്വദിച്ച നന്ദിത ബിരുദത്തിനു ചേർന്നതോടുകൂടി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് സ്വയം തീർത്ത മൗനത്തിന്റെ അഗാധതയിലേക്ക് ഊളിയിട്ടുതുടങ്ങി. ഹോസ്റ്റൽ മുറിയുടെ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് നന്ദിത തന്റെതായ പ്രണയത്തിന്റെയും വിഷാദത്തിന്റെയും ഗോപ്യമായ ഒരു ലോകം തീർത്തെടുക്കാൻ തുടങ്ങി. അവിടെ തുടങ്ങുന്നു യഥാർത്ഥ നന്ദിതയുടെ കഥ.

കോഴിക്കോട് ഫറൂക്ക് കോളജിന്റെ ഹോസ്റ്റസ്റ്റൽറൂമിലിരുന്ന് പ്രണയത്തിന്റെ മേച്ചില്പുറങ്ങൾ തേടുമ്പോൾ, ബൈപോളാര്‍ അഫക്ടീവ് ഡിസോര്‍ഡര്‍ (Bipolar Affective Disorder or Manic-Depression) എന്ന മാനസികരോഗത്തിലേക്ക് താൻ വഴുതി വീഴുകയാണന്ന് നന്ദിതപോലും അറിഞ്ഞിരുന്നില്ല. ഒരുപക്ഷേ കോട്ടയം മെഡിക്കല്‍ കോളേജിലെ റിസര്‍ച്ച് മെഡിക്കല്‍ ഓഫീസറായ ഡോ. കെ. ബൈജു തന്റെ ലേഖനത്തില്‍ നന്ദിതയുടെ മാനസികാവസ്ഥാന്തരങ്ങളെകുറിച്ച് വെളിപ്പെടുത്തുംവരെ നന്ദിതയുടെ സുഹ്യത്തുക്കളോ ബന്ധുക്കളോപോലും അത് മനസ്സിലാക്കിയിട്ടുണ്ടാവില്ല. ഉന്മാദം(Mania), വിഷാദം (Depression) എന്നീ അവസ്ഥകള്‍ മാറിമാറി മനസ്സിനെ കീഴ്പ്പെടുത്തുന്ന സങ്കീർണ്ണമായ ഈ അവസ്ഥ ആരിലും മാനസികരോഗമന്ന ഒരു ചിന്തയെ ജനിപ്പിക്കില്ല. അതുതന്നയാണ്‌ ഈ അവസ്ഥയുടെ ഭീകരതയും. സാധാരണ മാനസികരോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഈ രോഗിയില്‍ കാണാന്‍ സാധിക്കുകയില്ല. ദിവസങ്ങളോളം ഉറങ്ങാതെയിരുന്ന് നിസ്സാരമായ കാര്യങ്ങൾ പോലും എഴുതി നിറക്കുകയും, എന്ത് സാഹസിക പ്രവർത്തിയും ചെയ്യാനുള്ള ധൈര്യവും തന്റേടവുമുള്ള ഉന്മാദ അവസ്ഥയും, എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ആരോടും സംസാരിക്കാതെ മൗനത്തിന്റെ അഗാധതയിലേക്ക് ചേക്കേറുന്ന വിഷാദാവസ്ഥയും ഇവരില്‍ കാണുന്ന സവിശേഷതയാണ്. നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും കടുത്തപക സൂക്ഷിച്ച് ഏതുവിധേനയും അവരെ നശിപ്പിക്കുകയോ അപമാനപ്പെടുത്തുകയോ അല്ലങ്കിൽ സ്വയം ശിക്ഷിച്ച് പ്രതികാരത്തിന്റെ ഉൾത്തടങ്ങളിലൂടെ ഊളിയിട്ട് മരണത്തിന്റെ ഈറൻ വൈലറ്റുപൂക്കൾ തേടിപോകുകയോ ചെയ്യുന്നവരായ് തീരുന്ന വളരെ അപകടകരാമായ ഒരു അവസ്ഥയിലേക്ക് ഇവർ എത്തിപ്പെടുന്നു. ഫറൂക്കിലെ കലാലയജീവിതത്തിനിടയിൽ മൊട്ടിട്ട ജീവിതത്തിലെ ആദ്യ പ്രണയം നഷ്ടപ്പെടുത്തേണ്ടിവന്ന കാലം മുതൽ നന്ദിതയില്‍ ഈ നാല് അവസ്ഥകളും മാറിമാറി വന്നുകൊണ്ടിരുന്നു. രാവെളുക്കോളം ഉറക്കമൊഴിച്ചിരുന്ന് ഒരോന്നു കുത്തിക്കുറിച്ചതും, മാതാപിതാക്കളുമായി നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കടിച്ചതും, കവിതകള്‍ക്ക് താഴെ അജ്ഞാതമായ പേരുകള്‍ കുറിച്ചിട്ടതുമൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു.

1994-ല്‍ വിവാഹത്തോളമെത്തിയ അന്യമതസ്ഥനുമായുണ്ടായിരുന്ന പ്രണയത്തിന്റെ പേരിൽ അച്ഛനുമായ് വഴക്കിട്ട നന്ദിത ചിരാലിലെ തന്റെ ചെറിയമ്മയുടെ വീട്ടിലേക്ക് ഭാണ്ഡം മുറുക്കി പോവുകയായിരുന്നു. തന്നെയും തന്റെ പ്രണയത്തെയും അംഗീകരിക്കാത്ത അച്ഛനോടുള്ള നന്ദിതയുടെ പ്രതികാരമായിരുന്നു വീടുവിട്ടുള്ള ആ ഇറങ്ങിപോക്കും എല്ലാവരെയും ധിക്കരിച്ചുകൊണ്ട് അതിസാഹസികാമാം വിധത്തിൽ അച്ഛന്റെ കീഴ്‌ജീവനക്കാരന്റെ വിദ്യാഭ്യാസമോ ജോലിയോ ഒന്നും തന്നെ എടുത്തു പറയാനില്ലാത്ത മകനുമായുള്ള പിന്നീടുണ്ടായ പ്രണയവും വിവാഹവും. പലരും കരുതുമ്പോലെ അജിത്തിനെ കണ്ടുമുട്ടിയ ശേഷം നന്ദിത കവിതകൾ എഴുതിയിരുന്നില്ല എന്നത് തികച്ചും ശരിയല്ല. അജിത്തിന്റെ വീട്ടിലായിരിക്കുമ്പോഴും ഡയറിതാളുകളിൽ ഏകാന്തമായിരുന്ന് ചിലപ്പോൾ വളരെ ശാന്തമായും മറ്റുചിലപ്പോൾ തികച്ചും വന്യമായും നന്ദിത പലതും കുത്തികുറിച്ചിരുന്നു. അജിത്തുമായ് പ്രണയത്തിലായിരുന്ന നാളുകളിൽ ഫറൂക്ക് കോളജിൽ ജോലി നോക്കിയിരുന്ന നന്ദിത
വിഷാദത്തിന്റെ നീരൊഴുക്കില്‍ പെട്ടുഴറുമ്പോഴും ഉറക്കമൊഴിച്ചിരുന്ന് അജിത്തിനെഴുതിയ കവിതകളേക്കാൾ മനോഹരമായ പ്രണയലേഖനങ്ങളിൽ സിംഹഭാഗവും നന്ദിതയുടെ മരണശേഷം അഗ്നിക്കിരയാക്കി. നന്ദിതയുടെ ചില ഡോക്യുമന്റ്സുകളും കവിതകളും പ്രണയലേഖനങ്ങളും മരണശേഷവും ബാങ്ക് ലോക്കറിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇന്ന് അതിനൊക്കെ എന്തു സംഭവിച്ചു എന്ന് അറിയേണ്ടിയിരിക്കുന്നു. നന്ദിതയുടെ മരണശേഷം ജീവിതത്തിൽ തികച്ചും ഒറ്റപ്പെട്ടുപോയ അജിത്ത്, പ്രായമായ അമ്മയെ നോക്കാനും വീട് സംരക്ഷിക്കാനും ആരും ഇല്ലാത്ത അനാഥമായ അവസ്ഥയിൽ പലരുടേയും നിർബന്ധങ്ങൾക്ക് വഴങ്ങി അടുത്ത കാലത്ത് വിവാഹിതനായതോടെ വീടിന്റെ തട്ടിൻപുറത്തേക്ക് മാറ്റിയ നന്ദിതയുടെ ശേഷിപ്പുകൾ ചിതലരിക്കുകയോ ചാമ്പലാകുകയോ ചെയ്തിട്ടുണ്ടാകണം. പക്ഷേ അവരുടെ അപൂർവ്വമായ ഫോട്ടോകളും വിവാഹ ആൽബവും ഇന്നും അജിത്തിന്റെ കിടപ്പറയിൽ ഭദ്രമാണ്.

(നന്ദിത ഒരിക്കൽ ഈ വീട്ടിൽ ജീവിച്ചിരുന്നു: ചിത്രം ഡോ. പ്രശാന്ത് ആർ ക്യഷ്ണ)

.