Friday 18 September 2009

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-01

കേരളത്തിന്റെ ഹരിതഘട്ടം എന്നു വിശേഷിപ്പിക്കുന്ന പ്രക്യതി സുന്ദരമായ വയനാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍, സ്നേഹത്തിനുവേണ്ടി ഉഴറുകയും അതു ലഭിക്കാതെ വന്നപ്പോള്‍ അകാലത്തില്‍ മരണത്തെ പുല്‍‌കുകയും ചെയ്ത നന്ദിത എന്ന കവയത്രിയായിരുന്നു മനസ്സുനിറയെ. വരണമാല്യം ചാര്‍ത്തി അവള്‍ വരിച്ച അജിത്തിന് എന്നും ഒരു വില്ലന്‍ പരിവേഷമായിരുന്നു വാമൊഴിയായും വരമൊഴിയായും കിട്ടിയിരുന്നത്. മേഘമുനകൊണ്ട് സ്വന്തം ഡയറിയില്‍ പ്രണയം കുറിച്ചിട്ട്, ആരോടും ഒന്നും പറയാതെ മലയാളികളുടെ മനസ്സില്‍ അവ്യക്ത സുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ച് കടന്നുപോയ നന്ദിതയുടെ മനസ്സ് കവര്‍ന്നെടുത്ത, അജിത്തിനെ കാണണം സംസാരിക്കണം എന്നതായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ ചീരാല്‍ വില്ലേജിലെ വീട്ടില്‍ എത്തുമ്പോള്‍, അജിത്ത് എങ്ങനെ ആകും പ്രതികരിക്കുക എന്ന ഒരു പേടി ഇല്ലാതിരുന്നില്ല. നന്ദിതയെകുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും , പ്രണയത്തെപറ്റിയും ചോദിക്കുമ്പോള്‍ എനിക്കുനേരെ നോക്കി പൊട്ടിതെറിച്ചേക്കുമോ എന്ന നേരിയ ഒരു ഭയം എന്നെ ഗ്രസിച്ചിരുന്നു. അതിനാല്‍ അജിത്തുമായ് സംസാരിക്കും മുന്‍പുതന്നെ ആ വീടിന്റെ ഒരു ചിത്രം എടുക്കാന്‍ സഹചാരിയായ ക്യാമറയും തയ്യാറാക്കികൊണ്ടാണ് ആ പടികടന്നത്. റോഡില്‍ നിന്നും അല്പം ഉയരത്തിലുള്ള, ചെമ്പകവും അരളിയും മന്ദാരവും പൂവിടര്‍ത്തില്‍ക്കുന്ന തൊടിയില്‍, ആഡ്യത്വം പ്രതിഫലിക്കുന്ന ഓടിട്ട ആ പഴയ വീടിന്റെ പടികടന്ന് മുറ്റത്തെത്തി ചിത്രം എടുക്കാന്‍ തുടങ്ങുമ്പോഴേക്കും അജിത്തിന്റെ അമ്മ ഉമ്മറത്തേക്കിറങ്ങിവന്നു.

ചിത്രം എടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഒരു നിരാശയോടെ ക്യാമറ മടക്കി, അജിത്തുണ്ടോ എന്നു ചോദിച്ചുകൊണ്ട് ഉമ്മറത്തേക്കു കയറുമ്പോഴേക്കും കാഷായനിറത്തിലുള്ള ഷര്‍ട്ടും ലുങ്കിയും ധരിച്ചുകൊണ്ട് അജിത്ത് ഇറങ്ങിവന്നു. ശാന്തത തളം കെട്ടുന്ന മുഖം. തിളക്കം നഷ്ടപ്പെട്ട കണ്ണുകള്‍. മുടിയില്‍ നര ആക്രമിച്ചു തുടങ്ങിയങ്കിലും കാഴ്‌ചയില്‍ സുമുഖന്‍. സ്വയം പരിചയപ്പെടുത്തി അജിത്തിന്റെ ആത്മസുഹ്യത്തായ സുധീറിനെകുറിച്ചു ചോദിച്ചുകൊണ്ട് മെല്ലെ നന്ദിതയിലേക്കെത്തി. പ്രതീകഷകള്‍ക്കു വിരുദ്ധമായി വളരെ ശാന്തതയോടെ അതിലേറെ വികാരധിനിവേശത്തോടെ നന്ദിതയെകുറിച്ചുപറയുമ്പോള്‍ അയാളുടെ വാക്കുകള്‍ ഗദ്ഗദത്തോടെ മുറിയുന്നതും കണ്ണുകളില്‍ നനവുപടരുന്നതും ഞാന്‍ കണ്ടു. ഇടക്കൊക്കെ വിദൂരതയിലേക്ക് കണ്ണുനട്ട് മിണ്ടാതിരിക്കും. എന്നിട്ട് നൂറുനാവില്‍ വീണ്ടും പറഞ്ഞുതുടങ്ങും.

നന്ദിത അവള്‍ എന്തിനായിരുന്നു ആത്മഹത്യചെയ്തത്? ഉത്തരമില്ലാത്ത ഒരു സമസ്യ. 1994-ല്‍, വീട്ടില്‍ ഉണ്ടായ ഒരു കലഹത്തെ തുടര്‍ന്ന്, നന്ദിത ബത്തേരിയിലെ അവളുടെ ചെറിയമ്മയുടെ വീട്ടില്‍ ഒരു വെക്കേഷന്‍ ചിലവിടാനായ് വന്നപ്പോഴാണ് അജിത്തിനെ കാണുന്നത് . അന്ന് അജിത്ത് അവിടെ വീടുപണിയുമായ് ബന്ധപ്പെട്ട് ഇലക്‌ട്രിക്കല്‍ ജോലിക്കായ് ഉണ്ടായിരുന്നു. എന്നാല്‍ ആദ്യമായ് നന്ദിത അജിത്തിനെ കാണുന്നത് തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരമാണ്. സുഹ്യത്തുക്കളോടൊത്ത് കള്ളുകഴിച്ചുകൊണ്ടിരുന്ന സുമുഖനായ ചെറുപ്പുക്കാരനെ ഒറ്റനോട്ടത്തില്‍ തന്നെ നന്ദിതക്ക് ഇഷ്ടമായി എന്നുവേണം കരുതാന്‍. മനോഹരമായ ഒരു പുഞ്ചിരിയെറിഞ്ഞ് നടന്നുപോയ നന്ദിതയോട് അജിത്തിനും വല്ലാത്ത അടുപ്പം തോന്നി. പിന്നീട് എല്ലാദിവസവും, ജോലിക്കായ് ചെറിയമ്മയുടെ വീട്ടിലെത്തുന്ന അജിത്തിന് ക്യത്യസമയത്തുതന്നെ ഊണും ചായയും ഒരുക്കി നന്ദിതതന്നെ വിളമ്പി ഊട്ടി. സാമ്പത്തികമായും വിദ്യാഭ്യാസപരമായും യാതൊരുവിധ സാമ്യതയുമില്ലാതിരുന്നിട്ടും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നന്ദിത അജിത്തുമായ് ഒരുപാട് അടുത്തു. നന്നായ് പുകവലിക്കുന്ന ശീലമുള്ള അജിത്തിന്റെ പോക്കറ്റില്‍ നിന്നും സിഗരറ്റ് പായ്ക്കറ്റ് എടുത്ത്, നോക്കിയിട്ടുതരാം എന്നുപറഞ്ഞ് ദൂരെകൊണ്ടുപോയി സിഗരറ്റ് നശിപ്പിച്ചിട്ട് കവര്‍ മാത്രമായ് തിരികെ പോക്കറ്റില്‍ വച്ചുകൊടുക്കുന്ന സ്നേഹസമ്പന്നയായ ഒരു കാമുകിയായി മാറാന്‍ അധിക ദിവസങ്ങള്‍ എടുത്തില്ല നന്ദിത. അജിത്തിനുവേണ്ടി വച്ചുവിളമ്പിയും, അവന്റെ സുഹ്യത്തുക്കളോടൊപ്പം മധുരകള്ളുകഴിച്ചും സ്നേഹിച്ചും പരിഭവിച്ചും പ്രണയത്തിന്റെ മാധുര്യം ആവോളം അനുഭവിച്ച നന്ദിത അവധിക്കാലം കഴിഞ്ഞ് തിരികെ മടങ്ങും മുന്‍പേ എല്ലാം ഉറപ്പിച്ചിരുന്നു.

എന്നും വീട്ടുകാരില്‍ നിന്നും അകന്നു നിന്നിരുന്ന നന്ദിത വെക്കേഷന്‍ കഴിഞ്ഞ് കോളജ് തുറന്നപ്പോള്‍ കോഴിക്കോടിന് തിരിച്ചുപോയി. ഫറൂക്കിലെ കോളജില്‍ താല്‍കാലിക അധ്യാപികയായിരുന്നു അന്ന് നന്ദിത. എല്ലാ വെള്ളിയാഴ്ചകളിലും അജിത്ത് മുടങ്ങാതെ ഫാറൂക്കില്‍ പോയി നന്ദിതയെ കണ്ടു. ബീച്ചിലും പാര്‍ക്കിലും സായാഹ്നങ്ങള്‍ ചിലവഴിച്ചും, സുഹ്യത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചും ശനിയും, ഞായറും പ്രണയത്തിന്റെ മധുരിമ അഘോഷിച്ച അവര്‍ പ്രണയം അധികകാലം നീട്ടികൊണ്ടുപോകാന്‍ ആഗ്രഹിക്കാതെ, മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹിതരാകാന്‍ തീരുമാനിച്ചു. അജിത്തിന്റെയോ നന്ദിതയുടേയോ വീട്ടില്‍ അറിയാതെയായിരുന്നു ആ വിവാഹം. കോഴിക്കോട്, ഫറൂക്കില്‍ ചിലവിട്ട ഒരുവര്‍ഷകാലത്തിനുള്ളില്‍ മൂന്നു വിവാഹങ്ങള്‍. ആദ്യം ഫറൂക്ക് രജിസ്റ്ററാഫീസില്‍ വച്ച് അജിത്തിന്റെ കുടുംബ സുഹ്യത്തിന്റെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ മാര്യേജ്. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ്പ്രകാരം അല്ലാതെ നടന്ന വിവാഹത്തിന് നിയമസാധുതയില്ലാത്തതിനാല്‍ പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ രജിസ്റ്റര്‍ ആഫീസില്‍ വച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം അജിത്തിന്റെ അച്ഛന്റെയും, അമ്മയുടേയും, ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ മാര്യേജ് രജിസ്ട്രേഷന്‍. അന്ന് സ്വന്തം മകള്‍ മാനസികരോഗത്തിനടിമയാണന്ന് രജിസ്ട്രാഫീസറെ ബോധിപ്പിച്ച അച്ഛന്‍ ശ്രീധര മേനോനൊടും അമ്മ പ്രഭാവതിയോടും ചെയ്ത ഒരു പ്രതികാരംകൂടിയായിരുന്നുവോ ഈ വിവാഹം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പിന്നീട് ഒക്ടോബറില്‍ ബത്തേരിയിലെ ശ്രീഗണപതി ക്ഷേത്രത്തില്‍‌വച്ച് അജിത്തിന്റെ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ എല്ലാവിധമായ ആര്‍ഭാടത്തോടയും ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹം. വിവാഹത്തിനു രണ്ടുനാള്‍ മുന്‍പ് കോഴിക്കോട് നന്ദിത താമസിച്ചിരുന്ന ഹോസ്റ്റലില്‍ നിന്നും അജിത്തിന്റെ സുഹ്യത്തുക്കള്‍ സെക്ക്യൂരിറ്റി പ്രൊട്ടക്ഷനോടുകൂടി ചീരാലുള്ള ബന്ധുവിന്റെ വീട്ടിലെത്തിച്ചു. അവിടനിന്നും അജിത്ത് വാങ്ങി നല്കിയ പട്ടു വസ്‌ത്രങ്ങളും ആഭരണങ്ങളും ധരിച്ച് കതിര്‍മണ്ഡപത്തിലേക്ക്. നന്ദിതയുടെ മാതാപിതാക്കളുടേയും ബന്ധുക്കളുടെയും ഭീഷണികള്‍ക്ക് വഴങ്ങാതെയുള്ള ആ വിവാഹത്തില്‍ നന്ദിതയുടെ ബന്ധുക്കള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. നന്ദിതയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന പ്രതിലോമകരമായ ഇടപെടല്‍ മൂലം വിവാഹം മുടങ്ങാതിരിക്കുന്നതിനു വേണ്ടിയുള്ള കരുതല്‍ നടപടിയായിരുന്നു സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹ രജിസ്ട്രേഷന്‍.

ഫറൂക്കില്‍ വച്ച് നടന്ന ആദ്യ രജിസ്റ്റര്‍ മാര്യേജില്‍, സാക്ഷിയായ് ഒപ്പിട്ട സുഹ്യത്തുവഴി അജിത്തിന്റെ വീട്ടില്‍ രഹസ്യ വിവാഹത്തെ കുറിച്ചറിഞ്ഞപ്പോള്‍ തന്റെ മേലുദ്യോഗസ്ഥന്റെ മകള്‍ എന്ന കാരണത്താല്‍ അജിത്തിന്റെ അച്ഛന്റെ ഭാഗത്തുനിന്നും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായി. ആരും അറിയാതെ നടന്ന ആ വിവാഹ ബന്ധം വേര്‍പെടുത്തി മേലുദ്യോഗസ്ഥന്റെ മകളെ തിരിച്ചേല്പിക്കുവാന്‍ അദ്ദേഹത്തെകൊണ്ടാകും വിധം ശ്രമിച്ചു. പക്ഷേ അജിത്തും, നന്ദിതയും തങ്ങളുടെ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു. അവസാനം അജിത്തിന്റെ അച്ഛന്റെ തീരുമാനപ്രകാരമാണ് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ബത്തേരി രജിസ്റ്റര്‍ ആഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതും, പിന്നീട് ഗണപതി ക്ഷേത്രത്തില്‍ വച്ച് ആര്‍ഭാടമായ് വിവാഹം നടത്തിയതും.
തലക്കെട്ട്: നന്ദിതയുടെ ലയനം എന്ന കവിതയില്‍ നിന്ന്

2 comments:

  1. പാവം അയാളുടെ ജീവിതം തുലച്ചു !
    മക്കളെ വളര്‍ത്തുംബോള്‍ സ്നേഹത്തിനു പകരം പ്രീണനം
    നല്‍കുന്ന അച്ഛനമ്മമാരുടെ വിവരക്കേടിന്റെ ഫലം ?

    ReplyDelete
  2. തുടക്കം വയിച്ചു.തുടര്‍ന്ന്‍ വായ്ക്കണമെങ്കില്‍ ഇത് കഥയാണൊ
    ജീവചരിത്രമാണൊ അതൊ ആത്മകഥയൊ എന്നറിഞ്ഞാല്‍
    കൊള്ളാമായിരുന്നു.ഒരു ആമുഖ കുറിപ്പ്

    ReplyDelete